നൃത്തങ്ങൾക്ക് വടക്ക്
കാലടികൾക്ക് പടിഞ്ഞാറ്
സൂര്യനെന്ന് പേരുള്ള നഗരം
സോഷ്യൽമീഡിയയിലൂടെ
ഒഴുകിവരുന്ന രക്തം
കാണുന്നു
ഒരു കെട്ടിപ്പിടിത്തത്തിന്റെ
കുറവുള്ള
ആൺജീവിയാകുന്നു!
സ്വന്തം നെഞ്ചിലേയ്ക്ക്
തിരിഞ്ഞുകിടക്കുന്നു ......
നൃത്തത്തിന്റെ കവിതയാവാൻ ഇനിയും ഒത്തിരി വൃത്തങ്ങൾ ബാക്കിയുള്ളത് അഥവാ വക്ക് പൊട്ടിയ കുമിളകളുടെ ഒരു കൂട്ടം
നൃത്തങ്ങൾക്ക് വടക്ക്
കാലടികൾക്ക് പടിഞ്ഞാറ്
സൂര്യനെന്ന് പേരുള്ള നഗരം
സോഷ്യൽമീഡിയയിലൂടെ
ഒഴുകിവരുന്ന രക്തം
കാണുന്നു
ഒരു കെട്ടിപ്പിടിത്തത്തിന്റെ
കുറവുള്ള
ആൺജീവിയാകുന്നു!
സ്വന്തം നെഞ്ചിലേയ്ക്ക്
തിരിഞ്ഞുകിടക്കുന്നു ......
എന്തൊരുവാക്കാണ്
അടുക്കള
തീ കൊണ്ട് അവൾ
നൃത്തം വെയ്ക്കുമ്പോൾ
അവളുടെ കാലൊച്ചകൾ
കട്ടെടുത്ത് ഇറ്റുന്ന
തുള്ളികൾ
ഒന്നേ രണ്ടേ മൂന്നെന്നെണ്ണി
എന്നേയും
ഘടികാരത്തിനേയും
കൊതിപ്പിച്ചുകൊണ്ടിരിയ്ക്കും
വായിച്ചുമടുത്ത്
മടക്കിവെച്ച പുസ്തകം
ഇമ മയങ്ങുന്ന അരയന്നമായി
നെഞ്ചിൽ നീന്തിത്തുടങ്ങും
അടക്കിപ്പിടിച്ച ശ്വാസങ്ങൾ
കൊണ്ട്
തുള്ളികളെ
ഉറക്കിക്കിടത്തിയ
മഴയായി അവൾ
എന്റെ അരികുകൾക്ക്
മെല്ലേ
ഞാനറിയാതെ
തീയിടും
ഒന്നു തൊട്ടാൽ
ഏത് നിമിഷവും
മാമ്പഴമായി
അടർന്നുവീണേക്കാവുന്ന
മുമ്പ് എന്ന വാക്ക്
അപ്പോഴാവും
ഇന്നെത്ര കവിതയെഴുതി
എന്ന
കുറുമ്പു തുളുമ്പുന്ന ചോദ്യം
പതുക്കെ
അവളുടെ ചുണ്ടുകൾ
കടന്നുവരിക
ഇപ്പോൾ മുറി നിറയെ
ശ്വാസത്തിന്റെ ആകൃതിയിൽ
മുറിച്ച കാറ്റുകൾ
വീണ്ടും
കവിത ഇഷ്ടമല്ലാത്ത
പെണ്ണാവുന്ന
അവൾ
ഇപ്പോ എനിക്കറിയാം
അവളുടെ ഒരു നുള്ളാണ്
ഒരായിരം
ശലഭങ്ങളുടെ അമ്മ!
വെള്ളത്തിന്റെ കൊള്ളിയുരച്ച്
മഴയുടെ മുലഞ്ഞെട്ടിന്
ആരോ തീ വെച്ചിരിയ്ക്കുന്നു
അത്രയും നിമീലിതമായ
മിഴിയിൽ
ധ്യാനമേഘങ്ങളിലൊന്ന്
ഒരർദ്ധബുദ്ധനെ
ഡൗൺലോഡ് ചെയ്യുന്നതിനിടയിൽ
ചുണ്ടു പൊള്ളിയ മിന്നലിനെ
അത്രമേൽ നഗ്നമായി
ഒരു ചുംബനം
ആവിഷ്ക്കരിക്കുന്നു!